Tuesday, September 23, 2014

ഇലകള്‍പ്പച്ച, പൂക്കള്‍മഞ്ഞ..


‘ഇലകള്‍പ്പച്ച, പൂക്കള്‍മഞ്ഞ’ ചൊല്ലി ഓടിക്കളിച്ചു തളരുന്ന വൈകുന്നേരങ്ങളില്‍ കിതപ്പകറ്റാന്‍ നമ്മള്‍ വന്നിരുന്നിരുന്ന ഒരു കൽപ്പടവുണ്ടായിരുന്നില്ലേ ഈ കുളക്കരയില്‍. ജന്മാന്തരങ്ങള്‍ നിന്നെ കേട്ടിരിക്കാന്‍  കാത്തുവെച്ചതായിരുന്നു ഞാനവയെ..

ചപ്പുചവറുകള്‍ വീണ്, അങ്ങിങ്ങ് മുളച്ച പുല്ലുകള്‍ക്കിടയില്‍ ഇഴയുന്ന തേരട്ടകളെ മനപൂര്‍വ്വം അവഗണിച്ച് ആ
ചെങ്കൽപ്പടവുകളില്‍ അന്ന് കൈകോര്‍ത്തിരുന്ന് കാണാറുള്ള സ്വപ്നങ്ങളാവുമോ തഴച്ച് വളര്‍ന്നിങ്ങനെ കാടുപിടിച്ച് നില്‍ക്കുന്നത്?

തിരിച്ചുകയറാന്‍ വഴിയറിയാതെ പകച്ചുപോയ എത്ര വാക്കുകളെയാണ്, വാഗ്ദാനങ്ങളെയാണ് ഒടുവില്‍ നമ്മളീ
കുളത്തിലെറിഞ്ഞു കളഞ്ഞത്.. 

കളഞ്ഞുപോയ നിമിഷങ്ങളെ തിരഞ്ഞ്  ഈ സായംസന്ധ്യയില്‍ ഇവിടെ തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മകളും പലതായി പിരിയുന്നു. പക്ഷേ എല്ലാ വഴികളും നീയുപേക്ഷിച്ച കാൽപ്പാടുകളെ മാത്രം പിന്തുടരുന്നു..

നിനക്കോര്‍മ്മയുണ്ടോ മുത്തശ്ശിപറഞ്ഞു തരാറുള്ള ആ കഥ; ഏഴാം കടലിനടിയില്‍ പവിഴക്കൊട്ടാരത്തില്‍, കൊട്ടാരത്തിലേക്കുള്ള വഴിമറന്നുപോയ തന്‍റെ രാജകുമാരിയെ കാത്തിരിക്കുന്ന ആ  രാജകുമാരന്‍റെ കഥ?  സൂര്യനസ്തമിക്കാത്ത ഒരു രാത്രിയില്‍, തിരകള്‍ നിശ്ചലമായ കടലിനെ വകഞ്ഞുമാറ്റി മാലാഖമാര്‍ രാജകുമാരിയെ രാജകുമാരനരികിലെത്തിച്ചത്.. 

കാതുകളോട് മുഖം ചേര്‍ത്ത് ഈ ഇളംകാറ്റെന്തേ നിന്നെപോലെ ശ്വസിക്കുന്നു?,ഈ പച്ചിലക്കാടിനും നിന്‍റെ മണം?!

ഏഴാഴങ്ങളേയും കടന്ന് എനിക്ക് കാണാനാവുന്നുണ്ട് ഈ കുളത്തിനടിത്തട്ടിലൊരു പവിഴക്കൊട്ടാരം...!!